|
'മാന്‍'പവറില്‍ ക്രൊയേഷ്യ.
പൊസ്‌നന്‍ (പോളണ്ട്): യൂറോപ്യന്‍ ഫുട്‌ബോളില്‍ വിസ്മയങ്ങള്‍ തീര്‍ക്കാനുള്ള ശേഷി ഇപ്പോഴുമുണ്ടെന്ന് തെളിയിച്ച് ക്രൊയേഷ്യ യൂറോകപ്പിലെ ആദ്യ മത്സരത്തില്‍ ഉജ്വല ജയം കണ്ടെത്തി. ഗ്രൂപ്പ് സിയിലെ ദുര്‍ബലരായ അയര്‍ലന്‍ഡ് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്ക് കീഴടക്കിയാണ്, 1998 ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ക്രൊയേഷ്യ പോരാട്ടങ്ങള്‍ക്ക് തുടക്കമിട്ടത്. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ സ്‌പെയിനും ഇറ്റലിയും സമനിലയില്‍ പിരിഞ്ഞതോടെ, അയര്‍ലന്‍ഡിനെതിരെ നേടിയ മൂന്ന് പോയന്റ് ക്രൊയേഷ്യയുടെ ക്വാര്‍ട്ടര്‍ സാധ്യതകള്‍ സജീവമാക്കി. ഇരുപകുതികളുടെയും തുടക്കത്തില്‍ സ്‌ട്രൈക്കര്‍ മരിയോ മാന്‍സുക്കിച്ച് നേടിയ ഗോളുകളാണ് ക്രൊയേഷ്യന്‍ ജയത്തിന്റെ പ്രത്യേകത. മൂന്നാം മനിറ്റിലും 48-ാം മിനിറ്റിലുമായിരുന്നു ഗോളുകള്‍. മറ്റൊരു സ്‌ട്രൈക്കറായ നികിക ജെലിവിച്ചാണ് മറ്റൊരു സ്‌കോറര്‍. അയര്‍ലന്‍ഡിന്റെ ഗോള്‍ ഷോണ്‍ സെന്റ് ലെഡ്ജര്‍ സ്വന്തമാക്കി. യൂറോപ്യന്‍ മത്സരപരിചയമുള്ള സൂപ്പര്‍ത്താരങ്ങളടങ്ങിയ ക്രൊയേഷ്യന്‍ നിരയ്ക്കുതന്നെയായിരുന്നു മത്സരത്തില്‍ മുന്‍തൂക്കം. 3-5-1 ശൈലിയില്‍ മധ്യനിരയ്ക്ക് കരുത്തുകൂട്ടി കളിക്കാനിറങ്ങിയ ക്രൊയേഷ്യ മൂന്നാം മിനിറ്റില്‍ത്തന്നെ ലക്ഷ്യം നേടുകയും ചെയ്തു. കോര്‍ണറില്‍നിന്നായിരുന്നു ക്രൊയേഷ്യന്‍ ഗോളിലേക്കുള്ള നീക്കമുണ്ടായത്. ഡാരിയോ സര്‍ന വലതുവിങ്ങില്‍നിന്ന് പന്ത് ക്രോസ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. എന്നാല്‍, ഐറിഷ് ഡിഫന്‍ഡറുടെ ദേഹത്തുതട്ടി തെറിച്ച പന്ത് ഉയര്‍ന്നുവന്നത് സ്‌ട്രൈക്കര്‍ മരിയോ മാന്‍സുക്കിച്ചിനുനേര്‍ക്കാണ് മാന്‍സുക്കിച്ചിന്റെ ദുര്‍ബലമായ ഹെഡ്ഡര്‍ ഐറിഷ് ഗോളി ഷേ ഗിവണിന്റെ വിരലുകളില്‍ സ്പര്‍ശിച്ച് പോസ്റ്റില്‍ കയറി (1-0). മധ്യനിര താരങ്ങളായ ലൂക്ക മോഡ്രിച്ചിന്റെയും ഇവാന്‍ പെരിസിച്ചിന്റെയും മികവില്‍ ക്രൊയേഷ്യ ലീഡുയര്‍ത്താന്‍ തുടരെ ആക്രമണങ്ങള്‍ നടത്തിക്കൊണ്ടിരിക്കെയാണ് അയര്‍ലന്‍ഡ് തിരിച്ചടിച്ചത്. ഐഡന്‍ മക്ഗീഡി എടുത്ത ഫ്രീക്കിക്കില്‍നിന്ന് ഷോണ്‍ സെന്റ് ലെഡ്ജറാണ് ഹെഡ്ഡറിലൂടെ സമനില ഗോള്‍ കണ്ടെത്തിയത്. ക്രൊയേഷ്യന്‍ ഡിഫന്‍ഡര്‍ വെദ്രാന്‍ കൊര്‍ലൂക്കയ്ക്ക് മുകളിലൂടെ സെന്റ് ലെഡ്ജര്‍ എടുത്ത ഹെഡ്ഡര്‍ ഗോളി സ്റ്റിപ്പ് പ്ലെറ്റിക്കോസയെ നിസ്സഹായനാക്കി വലയില്‍ കയറുകയായിരുന്നു (1-1). ഷാക്തര്‍ ഡൊണെറ്റ്‌സ്‌ക് താരവും ക്യാപ്റ്റനുമായ ഡാരിയോ സര്‍നയായിരുന്നു ക്രൊയേഷ്യന്‍ നിരയില്‍ കൂടുതല്‍ അപകടകാരി. വലതുവിങ്ങിലൂടെ നിരന്തരം ആക്രമിച്ചുകളിച്ച സര്‍നയുടെ പാസ്സില്‍നിന്ന് 34-ാം മിനിറ്റില്‍ ടോട്ടനം താരം ലൂക്ക മോഡ്രിച്ച് ലോങ് റേഞ്ചറിലൂടെ ഗോള്‍ ലക്ഷ്യമിട്ടെങ്കിലും, ഇക്കുറിയും ഗിവണ്‍ അയര്‍ലന്‍ഡിന്റെ രക്ഷകനായി. എന്നാല്‍, 43-ാം മിനിറ്റില്‍ ക്രൊയേഷ്യ നിര്‍ണായകമായ ലീഡെടുത്തു. ബോക്‌സിന് പുറത്തുനിന്ന് ലൂക്ക മോഡ്രിച്ച് തൊടുത്ത ഷോട്ട് ക്ലിയര്‍ ചെയ്യുന്നതില്‍ ഐറിഷ് ഡിഫന്‍ഡര്‍ സ്റ്റെഫാന്‍ വാര്‍ഡ് വരുത്തിയ പിഴവാണ് ഗോളിന് വഴിയൊരുക്കിയത്. വാര്‍ഡിന്റെ കാലില്‍നിന്ന് പന്തുയര്‍ന്നുവന്നത് ബോക്‌സിനകത്ത് മുന്നോട്ടുകയറിനിന്ന നികിക ജെലിച്ചിന്റെ കാലുകളിലായിരുന്നു. അയര്‍ലന്‍ഡ് ഓഫ്‌സൈഡിനായി മുറവിളികൂട്ടുന്നതിനിടെ, ജെലവിച്ച് പന്ത് വലയിലെത്തിച്ചു (2-1) രണ്ടാം പകുതിയുടെ തുടക്കത്തിലും മാന്‍സുക്കോവിച്ച് വെടിപൊട്ടിച്ചു. ആദ്യ ഗോള്‍ ദുര്‍ബലമായ ഹെഡ്ഡറില്‍നിന്നായിരുന്നെങ്കില്‍, ഇത്തവണത്തേത് തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയാണ് വന്നത്. പെരിസിച്ചിന്റെ പാസ്സില്‍നിന്നായിരുന്നു ഗോള്‍ പിറന്നത്. ഇടതുപോസ്റ്റില്‍ത്തട്ടിയ പന്ത്, ഗിവണിനെ മറികടന്ന് വലയിലെത്തി (3-1). |
















